കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ ഏഴ് കെഎസ്യു പ്രവർത്തകരെയും രണ്ടു യുവമോർച്ചാ പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് മുന്നിൽവെച്ചാണ് കരിങ്കൊടി കാണിച്ചത്.
യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് സബിൻ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് രാവിലെയും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ടു കെഎസ്യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് സൂരജ്, എലത്തൂർ ബ്ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. വെസ്റ്റ്ഹിൽ ചുങ്കത്ത് നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങൾക്കിടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട്ടെ മീഞ്ചന്ത ആർട്സ് കോളേജിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോളേജിൽ പരിപാടിക്ക് എത്തിയ രണ്ടു വിദ്യാർഥികളുടെ കറുത്ത മാസ്ക് പോലീസ് അഴിപ്പിച്ചിരുന്നു.
Most Read: മാദ്ധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല; ചിലരോട് മോശം പെരുമാറ്റം- ബിബിസി