വാഷിങ്ടൺ: സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായ ആമസോൺ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. 9000 ജീവനക്കാരെ കൂടി പിരിച്ചു വിടാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ തീരുമാനമെന്നാണ് കമ്പനി അറിയിക്കുന്നത്.
ഈ വർഷം ജനുവരിയിൽ 18,000 തൊഴിലാളികളെ ആമസോൺ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 9,000 ജീവനക്കാരെ കൂടി പിരിച്ചു വിടാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ആമസോൺ വെബ് സേവനങ്ങൾ, പരസ്യം ചെയ്യൽ എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ ആയിരിക്കും കമ്പനി പിരിച്ചുവിടുക എന്നാണ് റിപ്പോർട്ടുകൾ.
‘ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും, ചിലവ് കുറയ്ക്കാൻ ഈ നടപടി സ്വീകരിക്കേണ്ടി വരുമെന്നും’ ചൂണ്ടിക്കാട്ടി ആമസോൺ സിഇഒ ആൻഡി ജസി ജീവനക്കാർക്ക് സന്ദേശം അയച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ള തീരുമാനം ആണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്നും സിഇഒ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആമസോൺ കൂടുതൽ പേരെ നിയമിച്ചിട്ടുണ്ടെന്നും, ഇപ്പോൾ സാമ്പത്തിക മാന്ദ്യം കാരണം ചിലവ് ലാഭിക്കാനും വിഭവങ്ങൾ ശ്രദ്ധാപൂർവം ഉപയോഗിക്കാനും ജീവനക്കാരെ പിരിച്ചുവിടേണ്ടി വരികയാണെന്നും കമ്പനിയുടെ സിഇഒ വിശദീകരിച്ചു. ഈ നീക്കം കമ്പനിയെ ദീർഘകാലാടിസ്ഥാനത്തിൽ സഹായിക്കുമെന്നും ലഭിച്ച പണം മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്നും സിഇഒ ഉറപ്പ് നൽകി.
ഏപ്രിൽ പകുതി മുതൽ അവസാനം അവരെ ഏറ്റവും പുതിയ പിരിച്ചുവിടൽ പ്രക്രിയ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സിഇഒ വ്യക്തമാക്കി. പിരിച്ചുവിട്ട ജീവനക്കാരെ ആമസോൺ പിന്തുണക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സെപ്പറേഷൻ പേയ്മെന്റ്, ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എക്സ്റ്റേണൽ ജോബ് പ്ളേസ്മെന്റ് സപ്പോർട്ട് എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ ജീവനക്കാർക്ക് നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
Most Read: മുല്ലപ്പെരിയാർ സുരക്ഷ; കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും