കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ ഉത്തർപ്രദേശിൽ പിടിയിലായതായി സൂചന. ബുലന്ദ്ഷഹറിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് പ്രതിയെന്ന് സംശയിക്കുന്ന 25-കാരനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ രേഖാചിത്രം അടിസ്ഥാനമാക്കിയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. അതേസമയം, ഇയാളെ കസ്റ്റഡിയിൽ എടുത്തെന്ന കാര്യം ആർപിഎഫ് സ്ഥിരീകരിച്ചിട്ടില്ല.
പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങൾ തേടി കേരള റെയിൽവേ പോലീസ് നോയിഡയിലെത്തിയിരുന്നു. മാർച്ച് 31ന് ഹരിയാനയിൽ വെച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോൺ സ്വിച്ച് ഓഫായത്. ഇപ്പോൾ പിടിയിൽ ആയിരിക്കുന്നയാൾ ഹരിയാനയിൽ പോയിരുന്നോയെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ പ്രതിയെയാണോ പിടികൂടിയതെന്ന് വ്യക്തമാവുകയുള്ളൂ.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. കൊച്ചി, ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. തീവെപ്പുണ്ടായ ബോഗി സംഘം പരിശോധിച്ചു. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളിൽ 14 പേരും കുറ്റക്കാർ- ശിക്ഷാവിധി നാളെ