അബുദാബി: സൂപ്പര്‍ ഓവറില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഹൈദരാബാദിനെതിരെ കൊല്‍ക്കത്തക്ക് അനായാസ ജയം. സൂപ്പര്‍ ഓവറില്‍ വെറും രണ്ട് റണ്‍സിന് പുറത്തായ ഹൈദരാബാദിനെ നാലാം പന്തില്‍ മറി കടന്ന കൊല്‍ക്കത്ത 2020 ഐപിഎല്ലില്‍ അഞ്ചാം വിജയം നേടി.
അബുദാബിയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 163 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (36), രാഹുല്‍ ത്രിപാഠി (23) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മധ്യനിരക്ക് ആ താളം നില നിര്‍ത്താനാകാതിരുന്നത് 180 റണ്‍സെങ്കിലും നേടുമെന്ന് കരുതിയിടത്ത് സ്കോർ 163ലൊതുക്കി. 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനാണ് ടോപ് സ്കോറർ. നിതീഷ് റാണ 29 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രേ റസല്‍ ഒമ്പത് റണ്‍സിന് പുറത്തായി. അവസാന ഓവറുകളില്‍ രണ്ട് വീതം സിക്സറുകളും ബൗണ്ടറികളും ഉള്‍പ്പെടെ 14 പന്തില്‍ പുറത്താകാതെ 29 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് സ്കോറുയർത്തിയത്. ഹൈദരാബാദിന് വേണ്ടി തങ്കരശു നടരാജന് രണ്ട് വിക്കറ്റും ബാസില്‍ തമ്പി, റഷീദ് ഖാന്, വി ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ബൈർസ്റ്റോയും (36) വില്യംസണും (29) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 58 റണ്‍സെടുത്ത സഖ്യം പുറത്തായ ശേഷം പി കെ ഗാര്‍ഗ് (4), മനീഷ് പാണ്ഡെ (6) എന്നിവര്‍ വന്നതു പോലെ മടങ്ങിയെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 33 പന്തില്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളില്‍ 15 പന്തില്‍ ഒരു സിക്സറും രണ്ട് ബൗണ്ടറികളുമുള്‍പ്പെടെ 23 റണ്‍സ് നേടിയ അബ്ദുൽ സമദിന്റെ ആളിക്കത്തലാണ് മൽസരം സമനിലയില്‍ എത്തുന്നതിന് സഹായിച്ചത്. അവസാന ഓവറില്‍ റസലിനെതിരെ മൂന്ന് ബൗണ്ടറികള്‍ നേടിയാണ് വാര്‍ണര്‍ മൽസരം ഒരേ സ്കോറിലെത്തിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി ഫെര്ഗൂസന് മൂന്നും പാറ്റ് കമ്മിന്‍സ്, ശിവം മാവി, സി വി വരുണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയ ഹൈദരാബാദിന് ഫര്‍ഗൂസന്റെ ഓവര്‍ അക്ഷരാര്‍ഥത്തില്‍ നാശമാണ് വിതച്ചത്. ആദ്യ പന്തില്‍ വാര്‍ണറും മൂന്നാം പന്തില്‍ അബ്ദുൽ സമദും ബൗള്‍ഡായി. രണ്ടാം പന്തില്‍ സമദ് നേടിയ രണ്ട് റണ്‍സ് മാത്രമാണ് ഹൈദരാബാദിന്റെ സ്കോർ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. മൂന്ന് റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത റഷീദ് ഖാന്റെ നാലാം പന്തില്‍ വിജയം കണ്ടു.
സീസണിലെ സൂപ്പര്‍ ഓവറിലെ ഏറ്റവും കുറഞ്ഞ സ്കോർ അഞ്ചാം വിജയത്തോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്ത് സണ്‍റൈസേഴ്സ് പട്ടികയില്‍ അഞ്ചാമത്.
Read More: ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്