തൊടുപുഴ: അരിക്കൊമ്പൻ തമിഴ്നാടിന് തലവേദനയാകുന്നു. തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ തമിഴ്നാട് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല.
മേഘമലയിലേക്ക് ഇന്നും സഞ്ചാരികളെ കടത്തി വിടേണ്ടന്നാണ് അധികൃതരുടെ തീരുമാനം. അതേസമയം, അരിക്കൊമ്പന്റെ ജിപിഎസ് കോളർ സിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ ആരോപണം. ഈ വിവരം അധികൃതർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്നം കൂടുതൽ സങ്കീർണമായാൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നത്.
അതേസമയം, അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ അഭിപ്രായപ്പെടുന്നത്. ചിലയിടങ്ങളിൽ ട്രാൻസ്ലൊക്കേറ്റ് ചെയ്ത ആനകൾ തിരിച്ചു വന്നിട്ടുണ്ട്. പെരിയാർ റിസർവിനേക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരികൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള ഉചിതമായ ഇടമെന്നും വിദഗ്ധർ പറയുന്നു.
Most Read: ചടങ്ങുകൾ പൂർത്തിയായി; ചാള്‍സ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി