മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ബോട്ടുടമ നാസർ റിമാൻഡിൽ. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ കൊണ്ട് പോകുമ്പോൾ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്.
നാസറിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. നാസറിനെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്തിരുന്നത്. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് ബീച്ച് ആശുപത്രി സമീപത്തു നിന്നാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ രജിസ്ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ടുടമ തട്ടിപ്പ് നടത്തുക ആയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
Most Read: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ