ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഒഡീഷയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. 19 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 280 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ നിരവധിപ്പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം, അപകടസ്ഥലം സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. പരിക്കേറ്റവർ കഴിയുന്ന കട്ടക്കിലെ ആശുപത്രിയിലും പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉന്നതതല യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രി അപകട സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചത്.
അതേസമയം, ട്രെയിൻ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. മികച്ച ചികിൽസ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്രെയിൻ അപകട സ്ഥലം ബാലസോറിൽ എത്തി. മമത ബാനർജി സ്ഥിതിഗതികൾ വിലയിരുത്തി.
ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ റെയിൽവേ ആവിഷ്ക്കരിച്ച സംവിധാനമായ ‘കവച്’ ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനുകൾ ഇല്ലാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ട്രെയിനുകളുടെ ഓരോ മിനിറ്റിലെയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്ക് ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് ‘കവച്’.
അതേസമയം, ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് 43 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 38 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. കേരളത്തിൽ നിന്നുള്ള ഒരു ട്രെയിൻ റദ്ദാക്കി. ഒരെണ്ണം വഴിതിരിച്ചുവിട്ടു. ഇന്ന് വൈകിട്ട് 4.55ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഷാലിമാർ ബൈവീക്കിലി സൂപ്പർ ഫാസ്റ്റ് റദ്ദാക്കി. വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി- ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് വഴി തിരിച്ചുവിടും.
Most Read: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു