കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദ്ദനം. ഹൗസ് സർജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസ്മിൽ, റോഷൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഇന്ന് പുലർച്ചെ ഒരു രോഗിയെ കാണുന്നതിനാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇവർ വനിതാ ഡോക്ടറെ ശല്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതോടെ പ്രശ്നം പരിഹരിക്കാൻ ഹരീഷ് മുഹമ്മദ് ഇടപെട്ടിരുന്നു. തുടർന്ന് പ്രശ്നം പരിഹരിച്ചു പ്രതികൾ സ്ഥലത്ത് നിന്ന് പോയി. ഇതിനുശേഷം ഹൗസ് സർജൻമാർ വിശ്രമിക്കുന്ന സ്ഥലത്ത് എത്തിയാണ് ഇരുവരും ഹരീഷിനെ മർദ്ദിച്ചത്.
ആക്രമണം ആസൂത്രിതമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വനിതാ ഡോക്ടറെ പ്രതികൾ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടർന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ ആരോഗ്യ പ്രവർത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ഉടൻ കോടതിയിൽ ഹാജരാക്കും.
Most Read: കെ സുധാകരന്റെ ആസ്തിയും വരുമാനവും കണ്ടെത്താൻ നടപടിയുമായി വിജിലൻസ്