കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മാർ ബസേലിയോട് ക്ളീമിസ് ബാവ. ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് ക്ളീമിസ് ബാവയുടെ വിമർശനം. പ്രധാനമന്ത്രി മൗനം വെടിഞ്ഞു മണിപ്പൂർ വിഷയത്തിൽ ഇടപെടണമെന്നും ജനാധിപത്യം പുലരുന്നെന്ന് ലോകത്തിന് മുന്നിൽ വ്യക്‌തമാക്കണമെന്നും കർദ്ദിനാർ ആവശ്യപ്പെട്ടു.
കലാപം അവസാനിപ്പിക്കാൻ വൈകുന്നതെന്ത്? പ്രധാനമന്ത്രി മൗനം വെടിയണം. ഭരണഘടനയിൽ മതേതരത്വം എന്ന് എഴുതിവെച്ചിട്ടുള്ളത് അലങ്കാരികമായല്ല- കർദ്ദിനാൾ വിശദീകരിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉപവാസ വേദിയിലായിരുന്നു കേന്ദ്ര സർക്കാരിനെതിരെ കർദ്ദിനാർ വിമർശനം ഉയർത്തിയത്. മണിപ്പൂർ കലാപത്തിൽ ക്രിസ്‌തീയ വിഭാഗങ്ങൾക്ക് എതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ചു തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലും രംഗത്തെത്തി.
കലാപം നിയന്ത്രിക്കുന്നതിന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്‌തീയ വിശ്വാസികൾക്കെതിരായ അതിക്രമം വർധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ മണിപ്പൂരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. പോലീസ് ഉദ്യോഗസ്‌ഥനും 17-കാരി ഉൾപ്പടെ ഉള്ളവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
Most Read: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾ; തുടക്കമിട്ട് പ്രധാനമന്ത്രി