ഹൈദരാബാദ്: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇവയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് പുറമെ തെലങ്കാനയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭദ്രകാളി ക്ഷേത്രത്തിൽ പൂജയിൽ പങ്കെടുത്ത മോദി, പിന്നീട് വാറംഗലിൽ പൊതുസമ്മേളനത്തിലും സംബന്ധിച്ചു. ചേർന്നു കിടക്കുന്ന എല്ലാ വ്യവസായ ഇടനാഴികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി തെലങ്കാന മാറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം ഒന്നാകെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി കെസി രാമറാവുവിനെതിരെ മോദി കടുത്ത വിമർശനവും ഉന്നയിച്ചു.
തെലങ്കാനയെ അഴിമതിയിലേക്ക് തള്ളിവിടുകയാണ് സംസ്‌ഥാന സർക്കാർ ചെയ്യുന്നത്. അഴിമതി ആരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും നിലവിൽ തെലങ്കാനയിലില്ല. കുടുംബാധിപത്യമുള്ള പാർട്ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലാണ്. കോൺഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണ്. ബിആർഎസിന്റെ അഴിമതിയുടെ വ്യാപ്‌തി തെലങ്കാന കണ്ടുകൊണ്ടിരിക്കുന്നു. ബിആർഎസും കോൺഗ്രസും തെലങ്കാനയിലെ ജനങ്ങൾക്ക് ആപത്താണ്. ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഭരണമാണ് തെലങ്കാനയിൽ സർക്കാർ നടത്തുന്നത്- മോദി ആരോപിച്ചു.
Most Read: ഏക സിവിൽ കോഡ് കൺവെൻഷൻ; ലീഗിനെ ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ല; എംവി ഗോവിന്ദൻ