തിരുവനന്തപുരം: മുസ്‌ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്‌മയും ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏക സിവിൽ കോഡ് നിയമവിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കുമെന്ന് ഗോവിന്ദൻ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്രശ്‌നാധിഷ്‌ഠിതമാണെന്നും രാഷ്‌ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിൽ സിപിഐഎം വിളിച്ചുചേർത്ത പ്രത്യേക കൺവെൻഷനിൽ മുസ്‌ലിം ലീഗിന് ക്ഷണം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എംവി ഗോവിന്ദൻ രംഗത്തെത്തിയത്.
മുസ്‌ലിം ലീഗുമായി ഞങ്ങൾക്ക് യാതൊരുവിധ തൊട്ടുകൂടായ്‌മയുമില്ല. ലീഗ് കൈക്കൊള്ളുന്ന ഏതൊരു ശരിയായ നിലപാടിനെയും ഞങ്ങൾ മുൻപും പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും പിന്തുണയ്‌ക്കുന്നുണ്ട്. ഇനിയും പിന്തുണക്കും. മുന്നണിയിലേക്ക് വരണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ഞാനല്ല. അപ്പുറത്തെ മുന്നണിയിൽ നിൽക്കുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഇപ്പുറത്ത് നിൽക്കുന്ന ഞാനാണോ പറയേണ്ടത്. അത് അവർ കൈക്കൊള്ളേണ്ട തീരുമാനമാണ്. തികച്ചും രാഷ്‌ട്രീയ തീരുമാനമാണ്- ഗോവിന്ദൻ പറഞ്ഞു.
ഏക വ്യക്‌തിനിയമവുമായി ബന്ധപ്പെട്ട് ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്‌ഠിതമായിട്ടാണ്. അല്ലാതെ അതിൽ രാഷ്‌ട്രീയമൊന്നുമില്ല. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ഒരു മുഴുവൻ വിഷയമാണിത്. ഇന്ത്യ നിലനിൽക്കണോ എന്നതാണ് വിഷയം. ഇതിൽ യോജിക്കാവുന്ന മുഴുവൻ ശക്‌തികളുമായും യോജിച്ചു പ്രവർത്തിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
കോൺഗ്രസിന് ഏക വ്യക്‌തിനിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ഇപ്പോഴും വ്യക്‌തതയില്ല. ദേശീയ തലത്തിൽ ഞങ്ങൾ ഒരേ നിലപാട് സ്വീകരിക്കുന്നു എന്ന് കോൺഗ്രസ് പറഞ്ഞാൽ അവരെയും ഇതിനെതിരായ മുന്നേറ്റത്തിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിക്കും. ഇപ്പോൾ കേരളത്തിൽ ഏക വ്യക്‌തി നിയമത്തിനെതിരെ സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദം തന്നിട്ടുണ്ട് എന്നാണവർ പറയുന്നത്. അതായത്, ഛത്തീസ്‌ഗഡ്, ഉൾപ്പടെയുള്ള വിവിധ സംസ്‌ഥാനങ്ങളിൽ ഇതിനെ അനുകൂലിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാർട്ടിയുമായി ചേർന്ന് നമുക്ക് മുന്നോട്ട് പോകാനാകില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് സിപിഐഎം കൺവെൻഷനിൽ ഔദ്യോഗികമായി ക്ഷണിച്ചെന്നാണ് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചിരിക്കുന്നത്. എന്നാൽ, സെമിനാറിൽ പങ്കെടുക്കണമോ എന്നത് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. ഇന്ന് മലപ്പുറത്ത് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. സമസ്‌തയുമായും വിഷയം ചർച്ച ചെയ്‌തെന്ന് പിഎംഎ സലാം കൂട്ടിച്ചേർത്തു.
Most Read: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി; പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്‌ഥാനും സന്ദർശിക്കും