ന്യൂഡെൽഹി: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചു നേതൃയോഗങ്ങൾ സംഘടിപ്പിച്ചു തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്താനാണ് ബിജെപി തുടക്കമിട്ടത്. കിഴക്കൻ മേഖലയിലെ സംസ്‌ഥാനങ്ങളുടെ യോഗം ഗുവാഹത്തിയിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളുടെ യോഗം ഡെൽഹിയിലും ചേർന്നു. ദക്ഷിണേന്ത്യൻ നേതൃയോഗത്തിന് ഹൈദരാബാദ് വേദിയാകും.
മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി നടത്തിയ പ്രചാരണ പരിപാടികളുടെ വിലയിരുത്തലാണ് യോഗങ്ങളിൽ ഉണ്ടാവുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20യുടെ പ്രചാരണം, യൂണിഫോം സിവിൽ കോഡ്, പ്രതിപക്ഷ ഐക്യം എന്നീ വിഷയങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമാണ് യോഗത്തിലെ ചർച്ചാ വിഷയം.
അതേസമയം, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പ്രധാനമന്ത്രി നടത്തുന്ന സംസ്‌ഥാന പര്യടനം തുടരുകയാണ്. ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിലാണ് മോദിയെത്തുക. ഇന്നലെ ഛത്തീസ്‌ഗഡിലെത്തിയ മോദി ഇന്ന് തെലങ്കാനയിലും രാജസ്‌ഥാനിലുമാകും സന്ദർശനം നടത്തുക. കോടികളുടെ വികസന പദ്ധതികൾക്കാകും പ്രധാനമന്ത്രി ഇരു സംസ്‌ഥാനങ്ങളിലും തറക്കല്ലിടുക. തെലങ്കാനയിലും രാജസ്‌ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും.
കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡിലും ഉത്തർപ്രദേശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. നാല് സംസ്‌ഥാനങ്ങൾക്കായി 50,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ 7,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്‌തത്.
Most Read: മാനനഷ്‌ടക്കേസിലെ ശിക്ഷാവിധി സ്‌റ്റേ ചെയ്യണം; രാഹുൽ സുപ്രീം കോടതിയിലേക്ക്