ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉടൻ സുപ്രീം കോടതിയെ സമീപിച്ചേക്കും. ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് തുടർനടപടികൾ ആരംഭിച്ചു കഴിഞ്ഞു. അഭിഷേക് സിഗ്‌വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് രാഹുലിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാവുക.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ സൂറത്ത് കോടതി വിധിക്ക് ഇന്നലെയും ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നില്ല. രാഹുൽ ഗാന്ധി സ്‌ഥിരം കുറ്റവാളിയാണെന്ന നിരീക്ഷണത്തോടെയായിരുന്നു ജസ്‌റ്റിസ് ഹേമന്ദ് പ്രചകിന്റെ വിധി പ്രസ്‌താവം. ഹൈക്കോടതി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒമ്പത് നിരീക്ഷണങ്ങളാണ് സുപ്രീം കോടതിയിൽ എത്തുമ്പോഴും രാഹുലിന് ആശങ്കയായി നിലനിൽക്കുക.
രാഹുൽ സ്‌ഥിരമായി തെറ്റുകൾ ആവർത്തിക്കുന്നു, രാഹുലിനെതിരെയുള്ളത് പത്തോളം ക്രിമിനൽ കേസുകൾ, ഈ കേസിലെ വിധിക്ക് ശേഷവും കുറ്റം ആവർത്തിച്ചു, പാർലമെന്റ് അംഗം എന്ന നിലക്കും രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലക്കും രാഹുൽ ഗുരുതര കുറ്റം ചെയ്‌തു, ഇത് വ്യക്‌തിപരമായ മാനനഷ്‌ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസാണ്, ജനപ്രതിനിധിക്ക് കളങ്കിത ചരിത്രം ഉണ്ടാകരുത്, വീരാസവർക്കറിന് എതിരായ പരാമർശത്തിൽ കൊച്ചുമകൻ നൽകിയ പരാതിയും എടുത്ത് പറഞ്ഞ കോടതി, കീഴ്‌ക്കോടതി വിധി ഉചിതമെന്ന് വിലയിരുത്തി, രാഷ്‌ട്രീയ പ്രവർത്തകർക്ക് സംശുദ്ധി വേണമെന്ന് ഓർമപ്പെടുത്തി എന്നിവയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഈ മാസം 12ന് രാജ്യവ്യാപകമായി മൗനസത്യഗ്രഹം നടത്താനാണ് കോൺഗ്രസ് തീരുമാനം. അന്നേ ദിവസം രാത്രി പത്ത് മണിമുതൽ അഞ്ചുവരെ സംസ്‌ഥാനതലത്തിൽ മൗനസത്യഗ്രഹം നടത്തണമെന്നാണ് പിസിസികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
Most Read: വടക്കൻ ജില്ലകളിൽ കനത്ത മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്