മുംബൈ: ഒമ്പത് എംഎൽഎമാർക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കം മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നീ മുതിർന്ന നേതാക്കളെയും ഒമ്പത് എംഎൽഎമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശരത് പവാർ അധ്യക്ഷനായ എൻസിപി പ്രമേയം പാസാക്കി. ഇന്ന് ശരത് പവാറിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത 27 സംസ്‌ഥാന സമിതികളും പവാറിനൊപ്പമാണെന്ന് വ്യക്‌തമാക്കി.
എല്ലാ പിസിസി അധ്യക്ഷൻമാരും ഇന്ന് പവാർ വിളിച്ചു ചേർത്ത യോഗത്തിലെത്തി. മഹാരാഷ്‌ട്ര സംസ്‌ഥാന സമിതിയും കേരളാ എൻസിപി വിഭാഗവും പവാറിനൊപ്പമാണ്. ഇന്നത്തെ യോഗത്തിൽ കേരളത്തിൽ നിന്നും സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയും മന്ത്രി എകെ ശശീന്ദ്രനും പങ്കെടുത്തു. എൻസിപി അധ്യക്ഷൻ ഞാൻ തന്നെയാണെന്നും മറ്റു അവകാശ വാദങ്ങൾക്ക് അടിസ്‌ഥാനമില്ലെന്നും യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ശരത് പവാർ വ്യക്‌തമാക്കി.
ആർക്കും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാൻ ആഗ്രഹിക്കാൻ അവകാശം ഉണ്ടെന്നായിരുന്നു ഷിൻഡെ മന്ത്രിസഭയിൽ ചേർന്ന അജിത് പവാറിനെയും എംഎൽഎമാരെയും കുറിച്ചുള്ള ചോദ്യത്തിന് ശരത് പവാറിന്റെ മറുപടി. അതേസമയം, എൻസിപി പിളർന്നതോടെ ശരത് പവാറിനെ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയെന്ന് വ്യക്‌തമാക്കി അജിത് പവാർ പക്ഷം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.
അജിത് പവാർ എൻസിപി അധ്യക്ഷനാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാഗം അറിയിച്ചത്. ദേശീയ വർക്കിങ് പ്രസിഡണ്ട് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അജിത് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തതെന്നാണ് കത്തിൽ വ്യക്‌തമാക്കിയത്. 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പക്ഷത്തിന്റെ അവകാശവാദം. അതിനിടെ, പാർട്ടിയുടെ പേരും ചിഹ്‌നവും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് അജിത് പവാർ. എന്നാൽ, തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ശരത് പവാർ പക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: ‘കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നു’; അരിക്കൊമ്പൻ ഹരജിക്കാരന് 25,000 രൂപ പിഴ