മുംബൈ: മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേകർ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് സ്‌പീക്കറുടെ വിധി. അജിത് പവാർ വിഭാഗത്തിലെ 41 എംഎൽഎമാരും പാർട്ടിയുടെ താൽപര്യം സംരക്ഷിക്കുക ആയിരുന്നുവെന്നും ഇവരെ അയോഗ്യരാക്കാൻ കഴിയില്ലെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
ഇതോടെ, അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശരത് പവാർ വിഭാഗം നൽകിയ പരാതി സ്‌പീക്കർ തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷനും അജിത് പവാർ വിഭാഗത്തിന് അംഗീകാരം നൽകിയിരുന്നു. എൻസിപി പിളർപ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഹരജി പരിഗണിച്ച സുപ്രീം കോടതി, സ്‌പീക്കറോട് തീരുമാനം എടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌പീക്കർ വിധി പറഞ്ഞത്.
എൻസിപി രണ്ടായി പിളർന്നതോടെ പാർട്ടി പേരും ചിഹ്‌നവും ശരത് പവാർ പക്ഷത്തിന് നഷ്‌ടപ്പെട്ടിരുന്നു. ശരത് വിഭാഗം നാഷനലിസ്‌റ്റ് കോൺഗ്രസ് പാർട്ടി-ശരത് ചന്ദ്ര പവാർ എന്ന് പിന്നീട് പുനർനാമകരണം ചെയ്‌തിരുന്നു. മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ശരത് പവാർ പക്ഷത്തിന് പാർട്ടിക്ക് പുതിയ പേര് കണ്ടത്തേണ്ടി വന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ശരത് പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന- ബിജെപി സർക്കാരിൽ ചേർന്നത്.
Most Read| സെനറ്റ് അംഗങ്ങൾക്ക് പോലീസ് സുരക്ഷയൊരുക്കും; ഹൈക്കോടതി അംഗീകരിച്ചു