ന്യൂഡെൽഹി: ഓൺലൈൻ വായ്‌പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ ഇന്ത്യ ആക്‌ടിലുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം മുൻപ് 128 ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ ആപ് സ്‌റ്റോറിനും പ്ളേസ്‌റ്റോറിനും നിർദ്ദേശം നൽകിയതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘ഡിജിറ്റൽ ഇന്ത്യ ആക്‌ട് നടപ്പിലാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ആപ് സ്‌റ്റോറിലും പ്ളേസ്‌റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഉണ്ടാകും. നിലവിലെ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ട്. റിസർവ് ബാങ്കുമായി ആലോചിച്ചു ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചി കടമക്കുടിയിൽ കുട്ടികളെ കൊന്ന് ദമ്പതികൾ ആത്‍മഹത്യ ചെയ്‌ത സംഭവം ഗൗരവതരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓൺലൈൻ ലോൺ ആപ്പിലെ നിരന്തരമായ ഭീഷണി കുടുബം നേരിട്ടിരുന്നു. കൂട്ട ആത്‍മഹത്യക്ക് ശേഷവും കുടുംബത്തെ ഓൺലൈൻ വായ്‌പാ ആപ്പിന്റെ വേട്ടയാടൽ തുടരുകയാണ്. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശിൽപയുടെ മോർഫ് ചെയ്‌ത അശ്‌ളീല ഫോട്ടോകൾ അയച്ചാണ് ഭീഷണി തുടരുന്നത്.
കടമക്കുടി മാടശ്ശേരി നിജോ(39), ഭാര്യ ശിൽപ്പ(29), മക്കൾ ഏബൽ (8), ആരോൺ (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓൺലൈൻ ലോൺ ആപ്പിനെതിരെ വരാപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോർഫ് ചെയ്‌ത ചിത്രങ്ങൾ ഉപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.
Most Read| മണിപ്പൂർ കലാപം; എഡിറ്റേഴ്‌സ് ഗിൽഡിന്റെ സംരക്ഷണം നീട്ടി സുപ്രീം കോടതി