തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി.
മഴ തുടരുന്നതിനാൽ പിഎസ്സി പരീക്ഷകളും മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ കോട്ടയം ജില്ലയിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യുപി സ്കൂൾ, ഗവ. യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവ.എൽപി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ് മേരിസ് എൽപി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കണ്ടറി സ്കൂൾ, കിളിരൂർ എന്നീ സ്കൂളുകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. നെയ്യാറിൽ ജലനിരപ്പ് ഉയർന്നു. വിവിധയിടങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി. നഗരത്തിലടക്കം പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകൾ ഭാഗികമായി തകർന്നതായാണ് റിപ്പോർട്.
Most Read| ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്തു; പോലീസ് റെയ്ഡ് തുടരുന്നു