തിരുവനന്തപുരം: അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി രാജ്ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇവ ഉൾപ്പടെ ആറിനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ് ഗവർണർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ഗവർണറുടെ ആവശ്യം പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതിഥികൾക്കായുള്ള ചിലവുകൾ 20 ഇരട്ടി വർധിപ്പിക്കുക, വിനോദ ചിലവുകൾ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചിലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട് അലവൻസ് ഏഴിരട്ടി ഉയർത്തുക, ഓഫീസ് ചിലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണ ചിലവ് രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് രാജ്ഭവൻ സർക്കാരിന് മുന്നിൽ വെച്ചിട്ടുള്ളതെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്സ് അലവൻസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ചാണ് ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങൾ അനുസരിച്ചു ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ് രാജ്ഭവനിൽ നിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തെ ആറിനങ്ങളിലെ ആകെ ചിലവ് മൂന്ന് കോടി രൂപക്കടുത്താണ്. ഇത് പരിഗണിച്ചാണ് ബജറ്റിൽ വാർഷിക ചിലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്. ഇതിൽ കൂടുതൽ വരുന്ന തുക അധിക വകയിരുത്തലായോ പുനഃക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേസമയം ഇത്രയും വലിയ വർധന ആവശ്യപ്പെട്ടുള്ള ഗവർണറുടെ നിലപാട് സർക്കാരിനെ വട്ടം ചുറ്റിക്കുകയാണ്.
Most Read| സ്ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം