കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടം ഞെട്ടിച്ചുവെന്നും വിദ്യാർഥികളുടെ മരണത്തിൽ ദുഃഖമുണ്ടെന്നും ഗവർണർ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
അതേസമയം, മരിച്ച വിദ്യാർഥികളുടെ മൃതദേഹം ക്യാമ്പസിൽ പൊതുദർശനത്തിന് വെച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ ക്യാമ്പസിലേക്ക് കൊണ്ടുവന്നത്. കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനിയറിങ് വിഭാഗത്തിലെ വിദ്യാർഥികളായ കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചുപാറയിൽ കെഎം തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെജി റോയിയുടെ മകൾ ആൻ റിഫ്ത റോയ് (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറാ തോമസ് (20), ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസ് (23) എന്നിവരാണ് മരിച്ചത്.
ആൽബിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അതേസമയം, സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വൈസ് ചാൻസലോരോടും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു റിപ്പോർട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ അന്വേഷണം വിസിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിൽ 68 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ് ചികിൽസയിൽ ഉള്ള വിദ്യാർഥികളുടെ ചിലവ് സർവകലാശാല വഹിക്കും. സംഭവത്തിൽ കളമശേരി പോലീസ് അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് സംഭവം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ, തിരക്കിൽപ്പെട്ടു പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.
Most Read| പകർച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം