ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ പരിശോധന. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സേർച്ച് വാറണ്ടുമായി ഇഡി സംഘം എത്തിയത്. വീടിന് പുറത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചാണ് ഇഡി സംഘത്തിന്റെ പരിശോധന.
12 ഇഡി ഉദ്യോഗസ്ഥരാണ് കെജ്രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോർട്. കേസിൽ ഇഡി എട്ടുതവണ സമൻസ് അയച്ചിട്ടും ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കെജ്രിവാൾ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. അടിയന്തിരമായി വാദം കേൾക്കണമെന്നാണ് ആവശ്യം.
ഡെൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നയം 2021 നവംബർ 17നാണ് പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വികെ സക്സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദ്ദേശിച്ചത്. ക്രമക്കേട് ഉണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു.
വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു. ടെൻഡർ നടപടികൾക്ക് ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്ക് സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇഡിയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ ആറുവരെ നീട്ടി. അതിനിടെ, കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഹൈദരാബാദിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് സംശയിക്കുന്നതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസി വൃത്തങ്ങളും കെജ്രിവാളിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന നൽകികൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കി അഹദ് അയാൻ