കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥൻ എട്ടുമാസം തുടർച്ചയായി എസ്എഫ്ഐയുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് സിദ്ധാർഥനെ തുടർച്ചയായി എട്ടുമാസം റാഗിങ്ങിന് ഇരയാക്കിയത്. കേസ് അന്വേഷണത്തിൽ നിർണായകമാണ് ഈ റിപ്പോർട്.
ക്യാമ്പസ് ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ ദിവസവും കോളേജ് യൂണിയൻ പ്രസിഡണ്ടും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ കെ അരുണിന്റെ മുറിയിൽ റിപ്പോർട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടിരുന്നു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിൽ എത്തണമെന്നായിരുന്നു നിർദ്ദേശം.
മുറിയിൽ വെച്ച് നഗ്നനാക്കി പലതവണ റാഗ് ചെയ്തുവെന്ന് സിദ്ധാർഥൻ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്ക്വാഡിന് മൊഴി നൽകി. പിറന്നാൾ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീയിടുമെന്നും സിദ്ധാർഥനെ ഭീഷണിപ്പെടുത്തിയിരുന്നു. ക്യാമ്പസിൽ വളരെ സജീവമായി നിന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് കോളേജ് യൂണിയൻ നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങൾക്ക് ശേഷം ജോലി രാജിവെച്ചൊഴിഞ്ഞു. സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരിൽ ചിലർ സ്ക്വാഡിന് മൊഴി നൽകാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, നിയമോപദേശം തേടിയതിന് ശേഷം അന്തിമ റിപ്പോർട് വൈസ് ചാൻസലർക്ക് നൽകാനാണ് തീരുമാനം.
അതിനിടെ, കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കൽപ്പറ്റ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിദ്ധാർഥനെ മർദ്ദിച്ച 13ആം പ്രതി രഹൻ ബിനോയ്, 18ആം പ്രതി ബിൽഗേറ്റ് ജോഷ്വാ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ സിബിഐ അന്വേഷണം അന്വേഷണം ഏറ്റെടുത്തിട്ടില്ല. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതോടെയാണ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചത്.
Most Read| അരവിന്ദ് കെജ്രിവാൾ 28 വരെ ഇഡി കസ്റ്റഡിയിൽ