കാസർഗോഡ്: കേരളത്തെ നടുക്കിയ കാസർഗോഡ് പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് പേരെയും കോടതി വെറുതെവിട്ടു. കാസർഗോഡ് കേളുഗുഡ്‌സെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌സെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടത്.
പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണ്. ജഡ്‌ജ് കെകെ ബാലകൃഷ്‌ണനാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾക്ക് നടുവിലായിരുന്നു ഇന്ന് രാവിലെ മുതൽ കാസർഗോഡ് പ്രിൻസിപ്പൽ കോടതി പരിസരം. കാസർഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20നാണ് കൊല്ലപ്പെട്ടത്.
രാത്രി ചൂരിയിലെ പള്ളിയോട് ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസിനെ മൂന്നംഗ സംഘം പള്ളിക്കകത്ത് അതിക്രമിച്ചുകയറി കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. വർഗീയ സംഘർഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. പിന്നീട് കുറ്റപത്രത്തിൽ അത് സ്‌ഥിരീകരിച്ചു.
മുമ്പും വർഗീയ സംഘർഷങ്ങളും അത്തരത്തിലുള്ള ആക്രമണങ്ങളും കൊലയും നടന്നിട്ടുള്ള പ്രദേശമാണ് ചൂരി. അതിനാൽ തന്നെ റിയാസ് മൗലവിയുടെ കൊലപാതകം അടങ്ങാത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി ആയിരുന്ന എ ശ്രീനിവാസന്റെ മേൽനോട്ടത്തിൽ അന്നത്തെ കോസ്‌റ്റൽ സിഐ ആയിരുന്ന പികെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഏഴ് വർഷമായി പ്രതികൾ ജുഡീഷ്യൽ കസ്‌റ്റഡിയിൽ ആയിരുന്നു. 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ലാണ് വിചാരണ ആരംഭിച്ചത്. 2022ൽ പൂർത്തിയായി. ഇതിനകം എട്ട് ജഡ്‌ജിമാരുടെ മുമ്പാകെ കേസ് പരിഗണനയ്‌ക്ക് എത്തി. അഞ്ചു ജഡ്‌ജിമാർ വാദം കേട്ടു. വിചാരണയിൽ 97 സാക്ഷികളെ വിസ്‌തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതി അടയാളപ്പെടുത്തി.
അതേസമയം, കോടതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാൽ, നീതി ലഭിച്ചില്ലെന്നും വിധി കേട്ടതിന് പിന്നാലെ റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ടി ഷാജിത്ത് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും, വിധി നിരാശപ്പെടുത്തിയെന്നും അഭിഭാഷകനായ സി ഷുക്കൂറും പ്രതികരിച്ചു.
Most Read| എഎപിക്ക് വീണ്ടും കുരുക്ക്; സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം