കൽപ്പറ്റ: വയനാട് പോലീസ് പിടികൂടിയ കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയെന്ന് റിപ്പോർട്. കോയമ്പത്തൂരിലെ പോലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെയാണ് വയനാട് പോലീസ് പിടികൂടിയത്. ഇരട്ടക്കൊലക്കേസിലടക്കം പ്രതിയായ വയനാട് കൃഷ്‌ണഗിരി സ്വദേശി എംജെ ലെനിനെ (40)യാണ് മേപ്പാടി ഇൻസ്‌പെക്‌ടർ എസ്എച്ച്‌ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടിയത്.
2022ൽ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ ഹാജരാക്കാനാണ് കോയമ്പത്തൂർ ജയിലിൽ നിന്ന് ലെനിനെ വയനാട്ടിൽ എത്തിച്ചത്. ഇതിനിടെ തമിഴ്‌നാട് പോലീസിന്റെ കസ്‌റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലെനിൻ. തമിഴ്‌നാട്ടിൽ വിവിധ കേസുകളിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയായിരുന്ന ഇയാളെ അമ്പലവയൽ കൂട്ട ബലാൽസംഗ കേസിൽ വിചാരണക്ക് മുമ്പുള്ള കുറ്റം വായിച്ചു കൊടുക്കൽ പ്രക്രിയക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് മേപ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാപ്പംകൊല്ലിയിൽ വെച്ച് ഇയാൾ രക്ഷപ്പെട്ടത്.
തമിഴ്‌നാട്ടിൽ രജിസ്‌റ്റർ ചെയ്‌ത ഇരട്ടക്കൊലപാതക കേസിൽ 64 വർഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിൻ. 2022ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുവന്നു എടക്കലിലെ ഹോംസ്‌റ്റേയിൽ എത്തിച്ചു ലഹരിവസ്‌തുക്കൾ നൽകി 17 പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയാണ് ഇയാൾ.
Most Read| മിസ് യൂണിവേഴ്‌സ് മൽസരത്തിൽ സൗദി അറേബ്യ ഇല്ല; വ്യക്‌തത വരുത്തി സംഘാടകർ