കൊച്ചി: വേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് അക്ഷരമുറ്റത്തേക്ക്. സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം എറണാകുളം എളമക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.
രാവിലെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ളാസിലെ കുട്ടികളെ സ്വീകരിക്കും. തുടർന്ന് പ്രവേശനോൽസവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടക്കും. പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒന്ന് മുതൽ ഒമ്പത് വരെ ക്ളാസുകളിൽ ഓൾപാസ് എന്ന രീതി മാറ്റി പഠനവും പരീക്ഷയും കുറ്റമറ്റരീതിയിലാക്കുമെന്നും മന്ത്രി അറിയിച്ചു.
പത്താം ക്ളാസിൽ എല്ലാ വിഷയത്തിലും മിനിമം മാർക്ക് വേണമെന്ന തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ളാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ളാസുകളിലാണ് പുതിയ പുസ്തകങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ളാസിൽ അക്ഷരമാലയും തിരികെയെത്തി. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരും. നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.
Most Read| ഇന്ത്യ ആര് ഭരിക്കും? രാജ്യം കാത്തിരിക്കുന്ന വിധി നാളെയറിയാം