കോട്ടയം: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസിൽ തുടരന്വേഷണവുമായി സിബിഐ. കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരിയുടെ മൊഴി സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴിയെടുക്കുക. ജസ്നയെ ലോഡ്ജിൽ വെച്ച് കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സിബിഐ നടപടി.
ജെസ്നയോട് സാമ്യമുള്ള പെൺകുട്ടി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായി നേരത്തെ ലോഡ്ജ് ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി ഒരു യുവാവിനൊപ്പം ലോഡ്ജിൽ എത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ.
‘ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂർ അവിടെയുണ്ടായിരുന്നു. അഞ്ചുമണിക്ക് തിരിച്ചുപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേൽവിലാസവും മാത്രമേ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. വെളുത്തു മെലിഞ്ഞ പയ്യനായിരുന്നു കൂടെയുണ്ടായിരുന്നത്. കൊച്ചുപെൺകുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ധരിച്ചിരുന്നത്’- ഇതായിരുന്നു ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.
അതേസമയം, മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ ലോഡ്ജ് ഉടമ നിഷേധിച്ചിരുന്നു. ജെസ്നയോ സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജിൽ വന്നിട്ടില്ലെന്നായിരുന്നു ഉടമയുടെ പ്രതികരണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയതെന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ താൻ ഇതേകാര്യം പറഞ്ഞിരുന്നെന്നും ലോഡ്ജ് ഉടമ പ്രതികരിച്ചിരുന്നു.
അവാസ്തവമെന്നായിരുന്നു ജെസ്നയുടെ പിതാവിന്റെയും പ്രതികരണം. ഇവരുടെ മൊഴിയിൽ കഴമ്പില്ലെന്ന് കണ്ട് നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. കേസ് അട്ടിമറിക്കാൻ തിരോധനവുമായി ബന്ധമുള്ളവർ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ആരോപണം. മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടത് തന്റെ മകളെയല്ല. സിസിടിവി ദൃശ്യം നേരത്തെ കണ്ടിട്ടുണ്ടെന്നും അതിലുള്ളത് മകളല്ലെന്നുമാണ് ജോസഫ് വ്യക്തമാക്കിയത്.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2021 ഫെബ്രുവരിയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ