നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ

ഡെൽഹി സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്‌ഥനാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. വിഷയത്തിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണന വെച്ച് സഹായിക്കാൻ തയ്യാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.

By Senior Reporter, Malabar News
nimisha priya case demands 50 million riyals blood money
നിമിഷ പ്രിയ, തലാൽ
Ajwa Travels

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു.

ഡെൽഹി സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്‌ഥനാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. വിഷയത്തിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണന വെച്ച് സഹായിക്കാൻ തയ്യാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകിയതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പിന്നാലെ, നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്‌തമാക്കിയിരുന്നു. ”യെമനിൽ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെ കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികൾ തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തിൽ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും”- വിദേശകാര്യ വക്‌താവ്‌ രൺധീർ ജയ്സ്വാൾ വ്യക്‌തമാക്കി.

തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്‌ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. മോചനം സംബന്ധിച്ച് ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാൽ, ഇതിന്റെ ആദ്യ ഗഡുവായി 19,871 ഡോളർ മാത്രമേ കൈമാറാൻ കഴിഞ്ഞുള്ളൂ. രണ്ടാംഘട്ട തുക സമാഹരിക്കാനുള്ള ശ്രമങ്ങൾ എവിടെയും എത്തിയില്ല. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദുമഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രവർഗ നേതാക്കളുമായുമുള്ള കൂടിക്കാഴ്‌ചയ്‌ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത് എന്നാണ് വിവരം.

വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ ഡെൽഹി ഹൈക്കോടതി അനുമതി നൽകിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് യെമൻ പ്രസിഡണ്ടിന് ദയാഹരജി നൽകിയിരുന്നു. എന്നാൽ, അതും തള്ളുകയായിരുന്നു.

ദയാധനം നൽകിയുള്ള ഒത്തുതീർപ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. തലാലിന്റെ കുടുംബവും ഗോത്രത്തലവൻമാരും മാപ്പ് നൽകാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല. നിമിഷപ്രിയയുടെ അമ്മ സനയിലെത്തിയിട്ട് അഞ്ചുമാസമായി. സനയിൽ സേവ് ആക്‌ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരി ഇപ്പോഴുള്ളത്.

2017 ജൂലൈ 25നാണ് നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷ പ്രിയയുടെ വാദം.

എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു.

ക്രൂരപീഡനത്തിന് ഇരയായ നിമിഷ, ക്ളിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രകാരം അമിത ഡോസ് മരുന്ന് കുത്തിവെച്ചതാണ് മരണത്തിന് ഇടയാക്കിയത്. മരുന്ന് കുത്തിവെക്കാൻ സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE