തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിട പറയും. ഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത അക്കാദമി അക്കാദമിയിലുമെത്തിയത്.
ഇന്ന് രാവിലെ പത്തിന് മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടർന്ന് ഉച്ചവരെ സംഗീത നാടക അക്കാദമി റീജിണൽ തിയേറ്ററിലുമായിരുന്നു പൊതുദർശനം.
അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് ഹൗസിലെത്തിച്ചു. ഇന്ന് രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനമുണ്ടാകും. തുടർന്നാണ് ചേന്ദമംഗലത്തേക്ക് കൊണ്ടുപോകുന്നത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്‌ച രാത്രി 7.54ഓടെയായിരുന്നു പ്രിയ ഗായകന്റെ വിയോഗം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രിയ ഗായകന്റെ വിയോഗത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സിനിമാ- സംഗീത രംഗത്തെ പ്രമുഖർ, വിവിധ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലയാള ചലച്ചിത്ര ഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രൻ, ആറുപതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്നു. പ്രണയവയും വിരഹവും ഭക്‌തിയുമൊക്കെ ഭാവപൂർണതയോടെ ആ ശബ്‌ദത്തിൽ തെളിഞ്ഞിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു





































