കോഴിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം കടുപ്പിച്ചു പ്രതിപക്ഷം. ബ്രൂവറി തുടങ്ങാൻ അനുമതി നൽകുന്നത് മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ബ്രൂവറി തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്. മുഖ്യമന്ത്രിയാണ് ഈ കമ്പനിയെ വിളിച്ചുകൊണ്ടു വന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ മറ്റൊരു മദ്യനിർമാണ കമ്പനിയും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
”കുടിക്കാനും കാർഷിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്ത സ്ഥലമാണ് എലപ്പുള്ളി. അവിടെ ഒരു പ്ളാന്റല്ല, ഒട്ടേറെ പ്ളാന്റുകളാണ് വരാൻ പോകുന്നത്. കർഷകരും ജനങ്ങളും നേരിടാൻ പോകുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ ഓയിൽ കമ്പനികൾ അംഗീകാരം നൽകിയ കമ്പനിയാണ് ഒയാസിസ് എന്നാണ് സർക്കാർ പറയുന്നത്.
എഥനോൾ നിർമാണത്തിന് വേണ്ടി ടെൻഡർ ക്ഷണിച്ചപ്പോൾ ഇവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നത് ശരിയാണ്. എന്നാൽ, എഥനോൾ മൂന്നാംഘട്ടമായാണ് നിർമിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശ മദ്യവും അതിനുള്ള ബോട്ട്ലിങ് പ്ളാന്റും ഡിസ്റ്റലറിയും മറ്റുമാണ് ഇപ്പോൾ നിർമിക്കുന്നത്.
ഡെൽഹി മദ്യദുരന്തക്കേസിൽ ഒയാസിസ് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ പ്രതിയാണ്. പഞ്ചാബിൽ ഇവർക്കെതിരെ ജലമലിനീകരണം നടത്തിയതിന് കേസുണ്ട്. ഈ കമ്പനിയെ ആരാണ് വിളിച്ചുകൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1999ൽ കേരളത്തിൽ ഇനി മദ്യനിർമാണ ശാലകൾ വേണ്ടെന്ന് തീരുമാനിച്ചു.
2018ൽ മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റലറിയും അനുവദിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ അതിനെ ശക്തമായി എതിർത്തു. മദ്യനയത്തിൽ മാറ്റമില്ലെന്ന് സഭയിൽ ഉന്നയിച്ചു. ഇപ്പോൾ മദ്യനയത്തിൽ മാറ്റം വരുത്തി ഈ കമ്പനിക്ക് നിർമാണത്തിന് അനുമതി കൊടുക്കുന്നത് വളരെ ബോധപൂർവമായ അഴിമതിയാണ്”- ചെന്നിത്തല പറഞ്ഞു.
സിപിഐ ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ്. പ്ളാച്ചിമട സമരത്തിൽ മുന്നിൽ നിന്നത് സിപിഐയും വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. വീരേന്ദ്രകുമാറിന്റെ പാർട്ടി ഒരക്ഷരം മിണ്ടിയില്ല. ഇവരുടെ നിലപാട് അറിയാൻ താൽപര്യമുണ്ട്. പഞ്ചായത്തിന്റെ പോലും അനുമതി തേടാതെ പ്ളാന്റ് നിർമിക്കാനുള്ള നീക്കത്തെ തടയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Most Read| പൂണെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം; കേസുകൾ കൂടുന്നു- എന്താണ് ജിബിഎസ്?






































