ജിദ്ദ: റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം. ചർച്ചയ്‌ക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സെലെൻസ്‌കി കൂടിക്കാഴ്‌ച നടത്തി. സമാധാനം പുനഃസ്‌ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി.
ഭാഗിക വെടിനിർത്തലിന് യുക്രൈൻ തയ്യാറാകുമെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചതായാണ് വിവരം. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക-യുക്രൈൻ പ്രതിനിധികൾ ഇന്ന് ജിദ്ദയിൽ വെച്ചാണ് ചർച്ച നടത്തുന്നത്. സൗദിയുടെ മധ്യസ്‌ഥതയിലാണ് ചർച്ച. ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ സെലെൻസ്‌കി നേരിട്ട് പങ്കെടുക്കുന്നില്ല.
ചർച്ചയ്‌ക്കായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ജിദ്ദയിൽ എത്തിയിരുന്നു. ചർച്ചയിൽ വ്യോമ-നാവിക വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോർട്. അതിനിടെ, ജിദ്ദയിൽ നടക്കുന്ന ചർച്ചയിൽ ശുഭാപ്‌തി വിശ്വാസമുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി








































