വാഷിങ്ടൻ: ഹാർവാഡ് സർവകലാശാലക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നയമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്‌എസ്) വകുപ്പ് അറിയിച്ചു.
ഡിഎച്ച്‌എസ് സെക്രട്ടറി ക്രിസ്‌റ്റി നോം, ഹാർവാഡിന് കൈമാറിയ കത്തിൽ ഈ മാസം 30നകം വിദേശ വിദ്യാർഥികൾ ഉൾപ്പെട്ട അക്രമാസക്‌തമായ പ്രവർത്തികളുടെ രേഖകൾ വകുപ്പിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ ചേർക്കാനുള്ള അംഗീകാരം സർവകലാശാലക്ക് നഷ്‌ടപ്പെടുമെന്ന കടുത്ത മുന്നറിയിപ്പും വകുപ്പ് നൽകിയിട്ടുണ്ട്.
ഹാർവാഡിൽ അമേരിക്കൻ വിരുദ്ധ, ഹമാസ് അനുകൂല പ്രത്യയശാസ്‌ത്രം നിലവിലുണ്ട്. ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുഎസിലെ ക്യാമ്പസുകളിൽ പ്രകടനങ്ങൾ നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ട്രംപ് അറുപതോളം കോളേജുകൾക്കുള്ള ധനസഹായം വെട്ടിക്കുറക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ഹാർവാഡ് ക്യാമ്പസിലെ സെമറ്റിക് വിരുദ്ധത ഇല്ലാതാക്കാൻ ഉദ്ദേശിച്ചാണ് നടപ്പാക്കേണ്ട നിർദ്ദേശങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് സർവകലാശാലക്ക് കൈമാറിയത്. ഇതിനായി സർവകലാശാലയിൽ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും ഭരണം, നിയമന രീതികൾ, പ്രവേശന നടപടിക്രമങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തണമെന്നുമായിരുന്നു ആവശ്യം.
ക്യാമ്പസിലെ ജൂത വിരോധം അവസാനിപ്പിക്കാനായി നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിർദ്ദേശം അനുസരിക്കാതെ വന്നതോടെ സർവകലാശാലക്ക് വർഷംതോറും അനുവദിക്കാറുള്ള 2.2 ബില്യൻ ഡോളറിന്റെ സഹായം തടഞ്ഞുവെച്ചതായി യുഎസ് ഭരണകൂടം അറിയിച്ചിരുന്നു. ധനസഹായത്തിന് പുറമെ 60 ദശലക്ഷം ഡോളറിന്റെ സർക്കാർ കരാറുകൾ കൂടി ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ