അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് ആടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്.
ഇന്ന് ഉച്ചയ്ക്ക് 1.43നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുന്ന രക്ഷാദൗത്യം തുടരുകയാണ്.
ഉച്ചയ്ക്ക് 1.39നായിരുന്നു വിമാനം അഹമ്മദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. ഉടൻ ‘മെയ് ഡേ’ അപായ സിഗ്നൽ എയർ ട്രാഫിക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന.
വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തകർന്നതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ദുരന്തത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമയാന മന്ത്രി രാം മനോഹർ നായിഡുവുമായി ഫോണിൽ സംസാരിച്ചു. അതേസമയം, രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അറിയിച്ചു. ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് എയർ ഇന്ത്യ കമ്പനി.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!