തൃശൂർ: തൃശൂരിൽ നവജാതശിശുക്കളെ കൊന്നു കുഴിച്ചിട്ടതായി വിവരം. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. തൃശൂർ പുതുക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്‌ഥികളുമായി യുവാവ് പോലീസ് സ്‌റ്റേഷനിലേക്ക് കയറി വരികയായിരുന്നു.
കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇന്ന് പുലർച്ചെയാണ് യുവാവ് അസ്‌ഥികളുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നുവർഷം മുമ്പാണ് സംഭവമെന്ന് പോലീസ് തിരിച്ചറിഞ്ഞു. അവിവാഹിതരായ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു.
അതിന് ശേഷം യുവാവിന്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിന്റെ അസ്‌ഥി പെറുക്കിയെടുത്തത്. ഈ അസ്‌ഥി യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടുവർഷം മുൻപ് മറ്റൊരു കുഞ്ഞിന് ജൻമം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു.
കൈയിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ട് കുഞ്ഞുങ്ങളുടെ അസ്‌ഥികൾ ഉണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പോലീസ് എന്താണെന്ന് അന്വേഷിച്ച് വരികയാണ്. പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയുമാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. കാമുകി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്‌ഥിയുമായി പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!






































