തിരുവനന്തപുരം : കേരളത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച നടപടി ചോദ്യം ചെയ്‌ത് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. കേരളത്തിന്റെ നടപടി ഉടന്‍ തന്നെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കൂടാതെ റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിച്ചത് കൊണ്ട് മാത്രം റോഡപകടങ്ങള്‍ കുറക്കാന്‍ സാധിക്കില്ലെന്ന് സമിതി ആരോപിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സംസ്‌ഥാനത്ത് അതിന്റെ പേരില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്‌ഥാന സര്‍ക്കാര്‍ പിഴത്തുക കുറച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപ ആയിരുന്ന പിഴത്തുക കേരളത്തില്‍ 500 ആക്കിയാണ് കുറച്ചത്.
കേരളത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്ന നിയമ ലംഘനത്തിനൊഴികെ ബാക്കി എല്ലാത്തിനും പിഴത്തുക കുറച്ചു കൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനം ഇറക്കിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്ന തീരുമാനമാണ് ഇപ്പോള്‍ സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതി ആവശ്യപ്പെടുന്നത്. ലോക്ക്ഡൗണ്‍ കാലം ഒഴിച്ച് നിര്‍ത്തിയാല്‍ സംസ്‌ഥാനത്ത് വാഹന അപകട നിരക്കില്‍ കുറവ് ഉണ്ടായിട്ടില്ല എന്നും അതിനാല്‍ തന്നെ പിഴത്തുക കുറച്ചു കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധനക്ക് വിധേയമാക്കണം എന്നുമാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്‌ഥാനത്ത് ഉയരുന്ന ഗതാഗത നിയമ ലംഘനവും വാഹനാപകടവും കണക്കിലെടുത്തു കര്‍ശനമായ ശിക്ഷ നടപ്പിലാക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. അതിനാലാണ് ഇപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്ത ആളുകളുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്ന നിര്‍ദേശം സമിതി മുന്നോട്ട് വച്ചത്. കേരളത്തില്‍ ഏതൊക്കെ നിയമ ലംഘനങ്ങള്‍ക്കാണ് പിഴത്തുക കുറച്ചതെന്ന റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ സമിതി കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ അടുത്ത ആഴ്‌ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത് ഉന്നതതല യോഗം ചേരും.
Read also : ലോക്ക്ഡൗണില്‍ കുതിച്ചുയര്‍ന്ന് കേരളത്തില്‍ കുട്ടികളുടെ ആത്‌മഹത്യ