തിരുവനന്തപുരം: സിനിമാ കോൺക്ളേവിൽ വെച്ച് ദളിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ച സംവിധായകൻ അടൂർ ഗോപാലകൃഷണനെതിരെയുള്ള പരാതിയിൽ പോലീസ് ഉടൻ കേസെടുക്കില്ല. നിയമോപദേശം തേടാനാണ് മ്യൂസിയം പോലീസിന്റെ തീരുമാനം. പോലീസ് മേധാവിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
അടൂർ ഗോപാലകൃഷണനെതിരെ ഇന്ന് രാവിലെയാണ് മ്യൂസിയം പോലീസിന് പരാതി ലഭിച്ചത്. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് അടൂരിന്റെ പരാമർശത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്‌സി/ എസ്‌ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പോലീസിനും പരാതി നൽകിയത്. വിഷയത്തിൽ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്ന് എസ്‌സി/ എസ്‌ടി കമ്മീഷൻ നിർദ്ദേശിച്ചു.
അടൂർ തന്റെ പ്രസ്‌താവനയിലൂടെ എസ്‌സി/ എസ്‌ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും കുറ്റവാളികളോ കള്ളൻമാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്ന് ദിനു ഇ-മെയിൽ വഴി അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തന്റെ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായാണ് അടൂർ ഇന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും വ്യാഖ്യാനിച്ചെടുത്തതിന് താൻ ഉത്തരവാദി അല്ലെന്നുമാണ് അടൂരിന്റെ പ്രതികരണം. ദളിതരെയോ സ്‌ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അവർ സിനിമയെ പഠിക്കണമെന്നാണ് പറഞ്ഞതെന്നും അടൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിനിമാ കോൺക്ളേവിന്റെ അവസാന ദിവസമായ ഇന്നലെയായിരുന്നു അടൂരിന്റെ വിവാദ പരാമർശം. സ്‌ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്‌താവന. സർക്കാരിന്റെ ഫണ്ടിൽ സിനിമ നിർമിക്കാൻ ഇറങ്ങുന്നവർക്ക് മൂന്ന് മാസത്തെ ഇന്റൻസീവ് ട്രെയിനിങ് കൊടുക്കണമെന്നാണ് അടൂർ പറഞ്ഞത്.
സർക്കാർ പട്ടികജാതി പട്ടികവർഗത്തിന് നൽകുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ അടൂരിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവന്നത്. അടൂർ പ്രസംഗിക്കുമ്പോൾ തന്നെ കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്‌പവതി അടൂരിനെതിരെ പ്രതിഷേധിച്ചിരുന്നു.
മന്ത്രി സജി ചെറിയാനും വേദിയിൽ അടൂരിന്റെ പ്രസംഗത്തിനെതിരെ പ്രതികരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, സംവിധായകൻ ആർ. ബിജു, ആക്‌ടിവിസ്‌റ്റ് ടിഎസ് ശ്യാംകുമാർ, സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധിപ്പേരും അടൂരിനെതിരെ രംഗത്തെത്തിയിരുന്നു.
Most Read| വിറക് അടുപ്പിലാണോ പാചകം? എന്നാൽ ശ്രദ്ധിക്കണം; തലച്ചോറിന് പ്രശ്‌നമെന്ന് പഠനം








































