ബെയ്‌ജിങ്: ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്‌ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം വ്യക്‌തമാക്കിക്കൊണ്ട് സംയുക്‌ത പ്രസ്‌താവന ഇറക്കിയത്.
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികമായി ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്‌തിപ്പെടുത്തുന്നതിനും യോജിച്ച് നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു.
ഇന്ത്യ-ചൈന ബന്ധത്തിൽ പരസ്‌പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങ്ങുമായുള്ള ചർച്ചയും വളരെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യ-ചൈന ബന്ധം നന്നായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയ്‌ക്ക് ശേഷം പറഞ്ഞത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ- ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടുകൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്‌തമാക്കി.
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴ് വർഷത്തിനിടെ ആദ്യമായാണ് മോദി ചൈനയിലെത്തുന്നത്. ചിൻപിങ്ങുമായി പത്ത് മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്‌ചയും. നേരത്തെ, റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!







































