തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം. വിശ്വാസികളെ അണിനിരത്തി കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഈമാസം ഒമ്പതിന് പത്തനംതിട്ടയിൽ ‘പ്രതിഷേധ ജ്യോതി’ എന്ന പേരിലാണ് ആദ്യപരിപാടി സംഘടിപ്പിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പരിപാടി ഉൽഘാടനം ചെയ്യും. മറ്റു സ്‌ഥലങ്ങളിലും സമാനമായ പരിപാടികൾ സംഘടിപ്പിക്കും. ആഗോള അയ്യപ്പ സംഗമം തട്ടിപ്പാണെന്ന് ആരോപണം ഉന്നയിച്ച കോൺഗ്രസ്, ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം വിശ്വാസികൾക്കിടയിൽ വലിയ തോതിൽ ചർച്ചയാക്കാനുള്ള നീക്കമാണ് നടത്തുന്നത്.
സ്വർണപ്പാളികൾ സംബന്ധിച്ച് സർക്കാർ വ്യക്‌തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പൂജ നടത്തി പണമുണ്ടാക്കാനാണ് ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ കൊണ്ടുപോയത്. ഇടനിലക്കാരനായാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വച്ചത്. അന്ന് ദേവസ്വം ബോർഡിൽ ഇരുന്ന ആളുകൾ അടിച്ചുമാറ്റിയ സ്വർണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ട്.
സ്വർണത്തിൽ കുറവ് ഉണ്ടായിട്ടും പുറത്തുവിട്ടില്ല. 2019ൽ പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണം കുറഞ്ഞെന്ന് കണ്ടെത്തിയിട്ടും അതേ ആളെ വിളിച്ചുവരുത്തി ചെന്നൈയിലേക്ക് സ്വർണം കൊടുത്തയച്ചത് എന്തിനാണെന്നും സതീശൻ ചോദിച്ചു.
Most Read| ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോദി; ഇന്ത്യയുടെ പിന്തുണ തുടരും