തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ചെന്ന കേസിലെ പ്രതിയും മുൻ തിരുവാഭരണ കമ്മീഷണറുമായ കെഎസ് ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ ബൈജുവിനെ ഇന്ന് വൈകീട്ട് നാലുവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു.
കഴിഞ്ഞദിവസം എസ്ഐടി സമർപ്പിച്ച പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് രാവിലെ ബൈജുവിനെ കോടതിയിൽ ഹാജരാക്കി. ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം കൊല്ലം പോലീസ് ക്ളബിൽ വീണ്ടും ചോദ്യം ചെയ്യും. വൈകീട്ട് നാലിന് തിരികെ കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടും.
മുൻ ദേവസ്വം പ്രസിഡണ്ട് പത്‌മകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ ജാമ്യ ഹരജി ഡിസംബർ മൂന്നിന് പരിഗണിക്കും. അതേദിവസം തന്നെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും കമ്മീഷണറുമായിരുന്ന എൻ.വാസുവിന്റെ ജാമ്യഹരജിയിൽ കോടതി വിധി പറയുന്നത്.
Most Read| വാദങ്ങളിൽ ഉറച്ച് ശിവകുമാറും സിദ്ധരാമയ്യയും; ഇനി ചർച്ച ഡെൽഹിയിൽ








































