തിരുവനന്തപുരം: ബലാൽസംഗ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഒളിവിൽ പോയിട്ട് ഇന്നേക്ക് ഒമ്പതാം ദിവസമായി. ഇന്നലെ വൈകീട്ട് കാസർഗോഡ് ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നെങ്കിലും അതുണ്ടായില്ല.
രാഹുൽ കർണാടകയിൽ ഉണ്ടെന്നാണ് പോലീസ് അനുമാനം. ഇന്ന് കേരളത്തിലെ കോടതികളിൽ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്. പലതവണ മൊബൈലും കാറും മാറിമാറി ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്.
കർണാടകയിലെ കോൺഗ്രസ് നേതാക്കളാണോ രാഹുലിന് അഭയം നൽകുന്നതെന്നും സംശയമുണ്ട്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്നലെ ഹരജി തള്ളിയിരുന്നു. ഇന്നുതന്നെ ബെഞ്ചിൽ ഹരജി കൊണ്ടുവന്ന് പോലീസിന്റെ അറസ്റ്റ് നീക്കം തടയാനാണ് രാഹുൽ ശ്രമിക്കുന്നത്.
അതിനിടെ, രാഹുലിനെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് നിഗമനം.
കസ്റ്റഡിയിലുള്ള രാഹുലിന്റെ പിഎ ഫസലിനെയും ഡ്രൈവർ ആൽവിനെയും എസ്ഐടി ചോദ്യം ചെയ്യുകയാണ്. ഇരുവർക്കും ഒപ്പമാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് വരെ ഇവർ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































