ധാക്ക: ഇന്ത്യക്ക് പിന്നാലെ യുഎസുമായി സുപ്രധാന വ്യാപാരക്കരാറിൽ ധാരണയിലെത്തി ബംഗ്ളാദേശ്. ഈമാസം ഒമ്പതിന് ബംഗ്ളാദേശും യുഎസും വ്യാപാര കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72 മണിക്കൂർ മുമ്പാണ് കരാർ ഒപ്പുവെക്കുന്നതെന്നുള്ള പ്രത്യേകതയുണ്ട്.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി യുഎസ് 18 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബംഗ്ളാദേശിന്റെ നീക്കം. നിലവിൽ 20 ശതമാനമുള്ള നികുതി ഈ കരാറിലൂടെ 15 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
കരാറിന്റെ കരട് പാർലമെന്റിന്റെ പൊതുസമൂഹത്തിലോ ചർച്ച ചെയ്‌തിട്ടില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് യുഎസിൽ നിന്നുള്ള സൈനിക ഉപകരണങ്ങൾ വാങ്ങുക, യുഎസ് വാഹനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിയന്ത്രണങ്ങൾ ഇല്ലാതെ ബംഗ്ളാദേശ് വിപണിയിൽ പ്രവേശനം നൽകുക തുടങ്ങിയ നിബന്ധനകൾ കരാറിലുണ്ടെന്നാണ് വിവരം.
ബംഗ്ളാദേശിന്റെ ആകെ കയറ്റുമതിയുടെ 80 ശതമാനവും വസ്‌ത്ര നിർമാണ മേഖലയിൽ നിന്നാണ്. കരാറിലെ നിബന്ധനകൾ വ്യക്‌തമല്ലാത്തത് ഈ മേഖലയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒരു ഇടക്കാല സർക്കാർ ഇത്തരമൊരു സുപ്രധാന കരാറിൽ ഒപ്പിടുന്നത് വരാനിരിക്കുന്ന സർക്കാരിന്റെ കൈകൾ കെട്ടിയിടുന്നതിന് തുല്യമാണെന്ന് സാമ്പത്തിക വിദഗ്‌ധർ വിമർശിക്കുന്നു.
2025 ഏപ്രിലിൽ ബംഗ്ളാദേശിന് മേൽ 37 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ തീരുവകൾ 35 ശതമാനമായും പിന്നീട് ഓഗസ്‌റ്റിൽ 20 ശതമാനമായും കുറച്ചു. പുതിയ കരാറോടെ യുഎസ് തീരുവ 15 ശതമാനമായി കുറയ്‌ക്കുമെന്ന് ബംഗ്ളാദേശ് പ്രതീക്ഷിക്കുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!







































