തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കയറിപിടിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
അഞ്ചുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്റോൺമെന്റ് പോലീസ് ചുമത്തിയിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവർത്തകയാണ് പരാതിക്കാരി. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് വാദിച്ചിരുന്നത്.
എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളി കുറ്റക്കാരനെന്ന് ഉറപ്പിച്ചാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞവർഷം നവംബർ ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ചലച്ചിത്രോൽസവത്തിലേക്ക് മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്.
ഇതുമായി ബന്ധപ്പെട്ട യോഗത്തിന് എത്തിയപ്പോൾ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണ് കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലിൽ താമസിച്ചത്. ഹോട്ടൽ മുറിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. രഹസ്യമൊഴിയിലും സംവിധായിക പരാതി ആവർത്തിച്ചു.
കുറ്റകൃത്യം നടന്നതായി പറയുന്ന സമയം കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്ത് നിന്ന് പരാതിക്കാരി തിടുക്കത്തിൽ നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതെല്ലാം തെളിവായി ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































