മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് (1991) പിജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘ഇരിക്കു എംഡി അകത്തുണ്ട്’ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കരിയർ ആരംഭിച്ച ബൈജു എഴുപുന്ന തന്നെ നടനായും സംവിധായകനായും ശക്‌തമായി അടയാളപ്പെടുത്തിയ ചിത്രമായി മാറുകയാണ് ‘കൂടോത്രം’.
മിസ്‌റ്ററിറി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ‘കൂടോത്രം’ ഫാമിലി ഡ്രാമയും ഉൾകൊള്ളുന്നുണ്ട്. ചിത്രം ഇപ്പോൾ നല്ല റേറ്റിങ്ങോടെ 70ലധികം തിയേറ്ററുകളുമായി രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വലിയ പുതുമകൾ പ്രതീക്ഷിക്കാതെ, ചെറിയ ലാഗിങ് ഉൾക്കൊള്ളാനുള്ള മാനസികാവസ്‌ഥയിൽ കൂടോത്രത്തിന് കയറിയാൽ അത് നഷ്‌ടമാകില്ല. കാരണം, തന്റെ മികച്ച സംവിധാന സംരംഭം എന്ന നിലയിലും നായകനായുള്ള ചിത്രം എന്ന നിലയിലും ബൈജു എഴുപുന്ന നടത്തിയിരിക്കുന്ന പരിശ്രമത്തെ അംഗീകരികാതിരിക്കാൻ പ്രേക്ഷകർക്കാവില്ല.
തന്റെ കുടുംബത്തെയും മുന്‍തലമുറകള്‍ തനിക്കു തന്നിട്ടു പോയ വെള്ളിമല ഉള്‍പ്പെടുന്ന വിശാലമായ പ്രകൃതി സ്വത്തും പൊന്നുപോലെ സ്‌നേഹിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ‘വാവച്ചന്‍’ എന്ന കഥാപാത്രമായി ബൈജു നടത്തിയിട്ടുള്ള ഞെട്ടിക്കുന്ന പകർന്നാട്ടം എടുത്തുപറയേണ്ടതാണ്. വിശേഷിച്ചും ക്‌ളൈമാക്‌സിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ ഞെട്ടിക്കുന്ന അഭിനയ മുഹൂർത്തമാണ് ബൈജു എഴുപുന്ന പുറത്തെടുക്കുന്നത്.
ഒരു ഐതിഹ്യത്തിനെ അടിസ്‌ഥാനമാക്കിയും ഇടുക്കിയിലെ പ്രകൃതിയുടെ പച്ചപ്പും മലമുകളിലെ ജീവിതവും അതിമനോഹരമായി പകർത്തിയും കഥപറഞ്ഞുപോകുന്ന ഒന്നാം പകുതി. പ്രകൃതി ചൂഷണവും ഇതിനായി അധികാരികള്‍ നടത്തുന്ന ഒത്താശയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ചേര്‍ന്നു പോകുന്നതാണ് രണ്ടാം പകുതി.
പ്രണവ് മോഹൻലാൽ നായകനായി അരുൺ ഗോപി സംവിധാനം ചെയ്‌ത ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച റേച്ചൽ ഡേവിഡ് ആണ് ചിത്രത്തിൽ നായിക. റേച്ചലും തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്‌തിട്ടുണ്ട്. ചിത്രത്തിലെ ഇരട്ട പെണ്‍കുട്ടികളുടെ പ്രകടനം ഗംഭീരമായി അവതരിപ്പിച്ച അക്ഷ ബിജു, അഭിയ ബിജു എന്നിവരും കൈയടി അർഹിക്കുന്നുണ്ട്.

ഇടുക്കിയുടെ മനോഹാരിതയിൽ ഒരു മിസ്‌റ്ററി ത്രില്ലറും ഫാമിലി ഡ്രാമയും ഉൾകൊള്ളുന്ന സിനിമയെ സ്‌ക്രീനിലൂടെ പ്രേക്ഷക മനസിലേക്ക് അസാധ്യമായി എത്തിക്കാൻ ജിസ്ബിന്‍ സെബാസ്‌റ്റ്യനും ഷിജി ജയദേവനും കൈകാര്യം ചെയ്‌ത ക്യാമറകള്‍ക്ക് സാധിച്ചിട്ടുണ്ട്. സന്തോഷ് ഇടുക്കിയുടെ തിരക്കഥയിൽ സാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നിര്‍മിച്ചിരിക്കുന്ന ‘കൂടോത്രം’ രണ്ടാം ഭാഗം ഉറപ്പിക്കാവുന്ന സിനിമയാണെന്ന് ബൈജു എഴുപുന്ന ‘മലബാർ ന്യൂസി’നോട് പറഞ്ഞു.
ഡിനോയ് പൗലോസ്, റേച്ചല്‍ ഡേവിഡ്, ശ്രീനാഥ് മകന്തി, അലന്‍സിയര്‍, സായ്‌കുമാർ, സലിം കുമാര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, സുധി കോപ്പ, സുനില്‍ സുഖദ, കോട്ടയം രമേഷ്, സജിത ശ്രീജിത്ത്, മനോഹരി ജോയ്, വീണ നായര്‍, ചിത്ര നായര്‍, ഷൈനി സാറ, ദിയ, ബിനു തൃക്കാക്കര, പ്രമോദ് വെളിയനാട്, ജോജി ജോണ്‍, സണ്ണി പിഎന്‍, വേദ് ലക്ഷ്‍മി, ഫുക്രു, ജോബിന്‍ ദാസ്, ടോം സ്‌കോട്ട്, സാജു കൊടിയന്‍, അംജിത് മൂസ എന്നിവരുൾപ്പെടുന്ന അഭിനേതാക്കളുടെ നീണ്ടനിര സിനിമയിലുണ്ട്.
ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റെജി ആണ്. ഗോപി സുന്ദറാണ് പശ്‌ചാത്തല സംഗീതം. ഗ്രെയ്‌സൺ എസിയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഫിനിക്‌സ് പ്രഭു ഒരുക്കിയ ആക്ഷന്‍ രംഗങ്ങളുടെ മേയ്‌ക്കിങ്ങും ആക്ഷൻ രംഗങ്ങളിൽ ബൈജു എഴുപുന്നയുടെ അഭിനയവും എടുത്തുപറയണം.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































