സ്‌ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുകയും, സ്‌ത്രീകളിൽ അർബുദം മൂലമുള്ള മരണനിരക്കിൽ രണ്ടാമത് നിൽക്കുന്നതുമായ ഒന്നാണ് സ്‌തനാർബുദം. ഇന്ത്യയിലെ സ്‌ത്രീകളിൽ സ്‌തനാർബുദം റിപ്പോർട് ചെയ്യുന്നത് പ്രതിവർഷം വർധിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദശാബ്‌ദങ്ങളിൽ ഇന്ത്യയിൽ സ്‌തനാർബുദം ബാധിച്ചവരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചതായാണ് പഠനം പറയുന്നത്.
2023ൽ ഇന്ത്യയിൽ പുതുതായി 2.03 ലക്ഷം സ്‌തനാർബുദ കേസുകൾ രേഖപ്പെടുത്തിയെന്നും ഇത് 1990നെ അപേക്ഷിച്ച് 477.8 ശതമാനത്തിന്റെ വളർച്ചയെ കുറിക്കുന്നുവെന്നും ദ ലാൻസെറ്റ് ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇക്കാലയളവിൽ സ്‌തനാർബുദം മൂലം മരണപ്പെട്ടവരുടെ എണ്ണം 352.3% വർധിച്ച് 1.02 ലക്ഷത്തിലെത്തിയെന്നും റിപ്പോർട് ചൂണ്ടിക്കാണിക്കുന്നു.
ആഗോള തലത്തിലും സ്‌തനാർബുദബാധ വർധിക്കുന്നതായും പഠനം വിലയിരുത്തുന്നു. കേസുകൾ 2023ൽ 23 ലക്ഷമായിരുന്നത് 2050 ആകുമ്പോഴേക്കും 35 ലക്ഷത്തിന് മുകളിൽ പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ കാലയളവിൽ സ്‌തനാർബുദം ബാധിച്ചുള്ള മരണം 7.64 ലക്ഷത്തിൽ നിന്ന് 14 ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട് മുന്നറിയിപ്പ് നൽകുന്നത്.
പഠനത്തിലെ കണ്ടെത്തൽ അനുസരിച്ച് സമ്പന്ന രാജ്യങ്ങളിലും ഇടത്തരം, കുറഞ്ഞ വരുമാനക്കാരായ രാജ്യങ്ങളിലുമെല്ലാം സ്‌തനാർബുദ കേസുകൾ കൂടുന്നുണ്ടെങ്കിലും കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ് മരണനിരക്ക് അധികം.
മുൻപ് പ്രായമായ സ്‌ത്രീകളിൽ കൂടുതലും കണ്ടുവന്നിരുന്ന സ്‌തനാർബുദം ഇപ്പോൾ ചെറുപ്പക്കാരിലും വ്യാപകമായി റിപ്പോർട് ചെയ്യപ്പെടുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഉയർന്ന അളവിലുള്ള റെഡ് മീറ്റ് ഉപയോഗം, പുകയില ഉപയോഗം, പ്രമേഹം, അമിതവണ്ണം, മദ്യപാനം, കുറഞ്ഞ ശാരീരിക വ്യായാമം എന്നിവയാണ് സ്‌തനാർബുദ സാധ്യത വർധിപ്പിക്കുന്ന ചില ജീവിതശൈലി ഘടകങ്ങൾ.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































