തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആർജെഡിയിൽ കടുത്ത ഭിന്നത. ആർജെഡി സംസ്‌ഥാന വൈസ് പ്രസിഡണ്ട് പി. സുരേന്ദ്രൻപിള്ള രാജിവെച്ചു. പാർട്ടിക്ക് മൂന്ന് സീറ്റ് മാത്രം നൽകാനുള്ള സിപിഎം തീരുമാനം സംസ്‌ഥാന നേതൃത്വം അംഗീകരിച്ചതിനെ തുടർന്നാണ് രാജി.
സീറ്റ് നിർണയത്തിൽ ആർജെഡിക്ക് മതിയായ പരിഗണന ലഭിച്ചില്ലെങ്കിൽ മൂന്ന് സീറ്റിലും മൽസരിക്കേണ്ടതില്ലെന്നാണ് പാർട്ടി ഉന്നതാധികാര സമിതിയിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതെന്ന് സുരേന്ദ്രൻ പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളാ കോൺഗ്രസ് (എം) യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വന്നതിനെ തുടർന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മാത്രം നൽകിയതെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റ് നൽകാമെന്ന് അന്നത്തെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സമ്മതിച്ചിരുന്നെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.
എന്നാൽ, ഇത്തവണ അത് പാലിക്കപ്പെട്ടില്ല. ആ സാഹചര്യത്തിൽ കിട്ടിയ മൂന്ന് സീറ്റിലും സ്‌ഥാനാർഥികളെ മൽസരിപ്പിക്കേണ്ടതില്ലെന്നാണ് ഉന്നതാധികാര സമിതിയിൽ ഭൂരിപക്ഷ അഭിപ്രായം വന്നതെന്നും അദ്ദേഹം പറഞ്ഞു. വടകര, കൽപ്പറ്റ, കൂത്തുപറമ്പ് എന്നീ മൂന്ന് സീറ്റുകൾ എന്ന സിപിഎം നിർദ്ദേശം അംഗീകരിച്ച്, സംസ്‌ഥാന അധ്യക്ഷൻ എംവി. ശ്രേയാംസ് കുമാർ കഴിഞ്ഞദിവസം സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനെതിരെ സുരേന്ദ്രൻ പിള്ളയും സംസ്‌ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റയും രംഗത്തെത്തുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ പിള്ള പാർട്ടി വിടുന്നുവെന്ന പ്രഖ്യാപനവും വന്നത്. അതിനിടെ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കവടിയാറിലെ വീട്ടിലെത്തി സുരേന്ദ്രൻ പിള്ളയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ








































