
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ പറത്തിയ സംഭവം ഗുരുതര സുരക്ഷാ ലംഘനമെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്. അനുമതി ഇല്ലാതെയാണ് ഹെലികോപ്‌ടർ പറത്തിയത്. കൊടിമരത്തിന് തൊട്ട് മുകളിൽ കൂടി ഹെലികോപ്‌ടർ പറന്നുവെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
കാലാവസ്‌ഥാ പ്രശ്‌നം മൂലമാണ് താഴ്ന്ന് പറന്നതെന്ന കോസ്‌റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്‌തികരമല്ല. അപകടകരമായ നടപടിയാണിത്. എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. ക്ഷേത്രത്തിന് അഞ്ചുമീറ്റർ ഉയരം വരെ ഹെലികോപ്‌ടർ എത്തിയെന്നാണ് നിഗമനം. ഹെലികോപ്‌ടറിൽ ഇരുന്നവർ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ എടുത്തതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്കാണ് എഡിജിപി റിപ്പോർട് നൽകിയത്. ഇത് ഹൈക്കോടതിക്ക് കൈമാറും. വിഷയത്തിൽ എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് വിശദീകരണം തേടും. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട എസ്‌പിയെ ചുമതലപ്പെടുത്തി.
വിഷയത്തിൽ പമ്പ പോലീസ് കേസെടുത്തിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലെ പൊതു സുരക്ഷയെ ബാധിക്കും വിധം ഹെലികോപ്‌ടർ പറത്തിയതിന് പൈലറ്റിനെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.
വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയാണ് കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്‌ടർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. എന്നാൽ, ഇതേക്കുറിച്ച് പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല. ഹെലികോപ്‌ടറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് വിവരം. അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്‌ടർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ സ്‌പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകുകയായിരുന്നു.
അതേസമയം, സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലാണ് ഹെലികോപ്‌ടർ താഴ്‌ന്ന് പറന്നതെന്നാണ് കോസ്‌റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്‌റ്റ് ഗാർഡ് പറയുന്നു. എന്നാൽ, വിശദീകരണം തൃപ്‌തികരമല്ലെന്നാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
Most Read| കരസേനാ മേധാവിയായി വനിത; ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യം






































