തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് അനുഭവപ്പെടുന്നുണ്ട്.
എന്നാൽ, ഇത് പവർ കട്ട് അല്ലെന്നും അമിത വൈദ്യുതി ഉപയോഗം മൂലം ട്രാൻസ്‌ഫോർമറുകൾ തകരാറിലാകുന്നത് കൊണ്ടാണ് ഇത്തരത്തിൽ പവർ കട്ട് അനുഭവപ്പെടുന്നതെന്നുമാണ് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി നൽകിയ വിശദീകരണം.
എന്നാൽ, ഇത് ചില ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള കെഎസ്ഇബിയുടെ ഔദ്യോഗിക അറിയിപ്പ് വന്നത്. അതേസമയം, വൈദ്യുതി നിയന്ത്രണം എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. പീക്ക് അവറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്‌ഥാനത്ത് നിലവിലുള്ളതെന്ന് കെഎസ്ഇബി പറയുന്നു. ആഭ്യന്തര ഉൽപ്പാദനം പരമാവധി കൂടിയും പുറത്തുനിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്‌താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വകുപ്പെന്നും കെഎസ്ഇബി അറിയിച്ചു.
വൈകീട്ട് ആറിനും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്‌റ്റൗ, വാട്ടർ ഹീറ്റർ, ഇസ്‌തിരിപ്പെട്ടി, വാഷിങ് മെഷീൻ, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും വൈകീട്ട് ആറുമണിക്ക് ശേഷം ചെയ്യാൻ പാടില്ലെന്നും കെഎസ്ഇബി അഭ്യർഥിച്ചു.
കടുത്ത ചൂട് ആയതിനാൽ വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് സംസ്‌ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ് അനുഭവപ്പെടുന്നത്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയിരുന്നു.
Most Read| തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹരജി തള്ളി സുപ്രീം കോടതി








































