തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ച വോട്ടെണ്ണാനിരിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തുവിടും. ഇതോടെ മുന്നണികളുടെ ഉത്കണ്‌ഠ പാരമ്യത്തിലെത്തും. വരും ദിവസത്തെ രാഷ്‌ട്രീയ ചർച്ചകളും അതിൽ കേന്ദ്രീകരിച്ചാകും.
പശ്‌ചിമ ബംഗാൾ അടക്കമുള്ള മറ്റു സംസ്‌ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകും. കേരളത്തെ കൂടാതെ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്നറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതും ഏപ്രിൽ 29നായിരുന്നു.
അന്ന് ആക്‌സിസ് മൈ ഇന്ത്യ അടക്കമുള്ള ഏജൻസികൾ എൽഡിഎഫിന് ഒപ്പമായിരുന്നു. ആകെ 140 സീറ്റുകളിൽ എൽഡിഎഫ് 104 മുതൽ 120 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 20 മുതൽ 36 വരെ സീറ്റുകൾ നേടുമെന്നുമായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ 90 സീറ്റുമായി എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലേറി.
ഇത്തവണയും അധികാരം നിലനിർത്താമെന്ന ആത്‌മവിശ്വാത്തിലാണ് എൽഡിഎഫ് ക്യാമ്പ്. മൂന്നാംതവണയും അധികാരത്തിലെത്തുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാൽ, ഭരണമാറ്റം ഉറപ്പാണെന്നും 85 മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കളും പറയുന്നു.
തരംഗമുണ്ടായാൽ 90 കടക്കുമെന്നും യുഡിഎഫ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേഹ തിരഞ്ഞെടുപ്പിന്റെ വിജയമാണ് ഇത്തവണ യുഡിഎഫിന്റെ മുതൽക്കൂട്ട്. അതേസമയം, ഇത്തവണ ഒന്നിലധികം സീറ്റുകൾ നേടി സാന്നിധ്യം ശക്‌തമാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മൂന്ന് സീറ്റിലെങ്കിലും വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ഏപ്രിൽ ഒമ്പതിനായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മേയ് നാലിനാണ് വോട്ടെണ്ണൽ.
Most Read| ‘ഇറാൻ വലിയ തകർച്ചയിൽ, ഹോർമുസ് തുറക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടു’






































