തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാരുടെയും പട്ടിക ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ലോക്ഭവനിലെത്തി വിഡി. സതീശൻ കൈമാറി.
കോൺഗ്രസിന് 11 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളത്. ലീഗിൽ നിന്ന് അഞ്ചുപേരും. അപ്രതീക്ഷിതമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ. ജനീഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്. അപു ജോസഫ് ചീഫ് വിപ്പാകും.
മന്ത്രിമാർ/ വകുപ്പുകൾ
- വിഡി. സതീശൻ- ധനം, തുറമുഖം, നിയമം
- രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്
- സണ്ണി ജോസഫ്- റവന്യൂ
- എപി. അനിൽകുമാർ- ആരോഗ്യം
- കെ. മുരളീധരൻ- വൈദ്യുതി
- പിസി. വിഷ്ണുനാഥ്- ടൂറിസം, സംസ്കാരികം
- ടി.സിദ്ദിഖ്- വനം
- ബിന്ദു കൃഷ്ണ- വനിത, ശിശുക്ഷേമ വകുപ്പ്
- ഒജെ. ജനീഷ്- യുവജനക്ഷേമം
- എം. ലിജു- എക്സൈസ്, സഹകരണം
- റോജി എം ജോൺ- ഉന്നത വിദ്യാഭ്യാസം
- കെഎ. തുളസി, ഐസി. ബാലകൃഷ്ണൻ (ടേം വ്യവസ്ഥ)- എസ്സി, എസ്ടി
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരാണ് ഉള്ളത്. സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. ഇത്തവണ ടേം വ്യവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. ഏത് മന്ത്രിയാണ് മാറുന്നതെന്ന് രണ്ടര വർഷത്തിന് ശേഷം തീരുമാനിക്കുമെന്നും ശിഹാബ് തങ്ങൾ പറഞ്ഞു. പികെ. കുഞ്ഞാലിക്കുട്ടി, പികെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെഎം. ഷാജി, വിഇ. അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

































