തിരുവനന്തപുരം: ബലാൽസംഗക്കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം വിചാരണക്കോടതിയിൽ പരാതിക്കാരി മൊഴിമാറ്റിയിരുന്നു. ഇതേത്തുടർന്നാണ് കോടതി നടപടി.
എൽദോസിനൊപ്പം പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവർക്കെതിരായ നടപടിയും ഒഴിവാക്കി. കോടതിയിൽ നേരിട്ടെത്തിയാണ് പരാതിക്കാരി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന മൊഴി നൽകിയത്. അതിജീവിത മൊഴിമാറ്റിയതോടെ രണ്ട് സാക്ഷികളും മൊഴിമാറ്റിയിരുന്നു.
2023 സെപ്തംബർ 28ന് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി പേട്ട നിവാസിയായ യുവതിയാണ് പരാതി നൽകിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി പിടിച്ചുകയറ്റി കോവളത്തേക്ക് പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാൽസംഗം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 ജൂലൈയിലായിരുന്നു ഈ സംഭവം. പിന്നീട് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാൽസംഗം ചെയ്തു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
എൽദോസിനെ കൂടാതെ മറ്റു രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































