ടെഹ്റാൻ: സമാധാന ചർച്ചകൾ തുടരുന്നതിനിടെ, ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു.
അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യുഎസ് അറിയിച്ചു. തിങ്കളാഴ്ച തെക്കൻ ഇറാനിലെ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു.
ഇതോടെ, യുഎസ്- ഇറാൻ ചർച്ചകൾ കൂടുതൽ സങ്കീർണമായി. ആക്രമണം വിശ്വാസവഞ്ചനയുടെ ലക്ഷണമാണെന്നാണ് ഇറാൻ പ്രതികരിച്ചത്. അതേസമയം, യുഎസിനെ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തിയതായാണ് റിപ്പോർട്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെ കുറിച്ച് സംസാരിക്കവെ ഒമാന് കർശനമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ട്രംപ്.
”ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്ന് കിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ്. രാജ്യാന്തര ജലപാതയാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. പക്ഷേ, ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല”- ട്രംപ് പറഞ്ഞു. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലീസ് പെരുമാറണമെന്നും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































