തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ചയാണ് സരോജിനി മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്.
അതേസമയം, സംസ്‌ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുകയാണ്. ഈവർഷം ഇതുവരെ 114 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ജനുവരി മുതൽ ജൂൺ 11ആം തീയതിവരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം സ്‌ഥിരീകരിച്ചത്.
നിലവിൽ സംസ്‌ഥാനത്ത് 80 പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. വയനാട്ടിൽ 16 വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. ആദ്യം പരിശോധനക്ക് അയച്ച 21 സാമ്പിളുകളിൽ 16 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
വിവിധ ആശുപത്രികളിലായി 45 കുട്ടികളാണ് ചികിൽസയിൽ ഉള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡിഎംഒ അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ ഇന്ന് ഒരാൾക്ക് രോഗം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കൊല്ലത്തും കേസുകളുണ്ട്. കാട്ടാക്കടയിലെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ബേക്കറി അടപ്പിച്ചു. കോഴിക്കോട് ജില്ലയിലെ പയ്യോളി നഗരസഭയിലെ തച്ചൻകുന്നിൽ മൂന്ന് വയസുകാരനും ഇന്ന് ഷിഗെല്ല സ്‌ഥിരീകരിച്ചിട്ടുണ്ട്. പനിയും മറ്റു രോഗലക്ഷണങ്ങളുമായി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു കുട്ടി.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































